'മരിക്കാനുള്ള അവകാശം': 12 വയസിന് താഴെയുള്ള കുട്ടികൾക്കും ദയാവധം അനുവദിക്കാൻ നെതർലൻഡ്‌സ്

'മരിക്കാനുള്ള അവകാശം': 12 വയസിന് താഴെയുള്ള കുട്ടികൾക്കും ദയാവധം അനുവദിക്കാൻ നെതർലൻഡ്‌സ്

നിലവിലെ ഡച്ച് നിയമമനുസരിച്ച്, 12 മുതൽ 16 വയസ് വരെയുള്ള കുട്ടികളെ മാതാപിതാക്കളുടെ അനുവാദത്തോട് കൂടി ദയാവധത്തിന് വിധേയമാക്കാൻ സാധിക്കും
Updated on
1 min read

ഒന്നിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള മാരകരോഗമുള്ള കുട്ടികൾക്ക് വൈദ്യസഹായത്തോടെയുള്ള മരണം അനുവദിക്കുന്നതിനായി നിലവിലെ ദയാവധ നിയമങ്ങൾ വിപുലീകരിക്കുമെന്ന് ഡച്ച് സർക്കാർ. അസഹനീയമായ രോഗവുമായി ബന്ധപ്പെട്ട കഷ്ടപ്പാടുകൾ സഹിക്കുന്ന, സുഖം പ്രാപിക്കാൻ സാധ്യതയില്ലാത്ത, സാന്ത്വന പരിചരണത്തിന് ആശ്വാസം നൽകാൻ കഴിയാത്ത കുട്ടികൾക്കാണ് പുതിയ നിയന്ത്രണങ്ങൾ ബാധകമാകുക. ഡച്ച് ഡോക്ടർമാരുടെ വർഷങ്ങളായുള്ള അഭ്യർത്ഥനപ്രകാരമാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം. ഒരു വർഷം അഞ്ച് മുതൽ 10 വരെ കുട്ടികൾക്ക് പുതിയ നിയമങ്ങൾ ബാധകമാകുമെന്ന് സർക്കാർ അറിയിച്ചു.

നിലവിലെ ഡച്ച് നിയമമനുസരിച്ച്, 12 മുതൽ 16 വയസുവരെയുള്ള കുട്ടികളെ മാതാപിതാക്കളുടെ അനുവാദത്തോട് കൂടി ദയാവധത്തിന് വിധേയമാക്കാൻ സാധിക്കും. ഒരു വയസിന് താഴെയുള്ള കുട്ടികൾക്കും മാതാപിതാക്കളുടെ അനുമതിയുണ്ടെങ്കിൽ ഇത് നിയമപരമാണ്. എന്നാൽ ഒന്ന് മുതൽ പന്ത്രണ്ട് വയസുവരെയുള്ള കുട്ടികളുടെ കാര്യത്തിൽ കൊണ്ടുവന്ന പുതിയ മാറ്റത്തിന്, നെതർലൻഡ്സിലെ പ്രോട്ടോകോൾ മാറ്റേണ്ടതുണ്ട്. കുട്ടിക്ക് സമ്മതം നൽകാൻ കഴിയുന്നില്ലെങ്കിൽ ഡോക്ടറുമായി കൂടിയാലോചിച്ച് മാതാപിതാക്കളുടെ അനുമതിയോടെ ദയാവധം നടത്താമെന്നാണ് ഡച്ച് പ്രോട്ടോക്കോൾ പറയുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഭരണസഖ്യത്തിലെ രണ്ട് ക്രിസ്ത്യൻ പാർട്ടികളിൽ നിന്ന് ഈ വിഷയത്തിൽ എതിർപ്പ് നേരിട്ടിരുന്നു. അവരുമായി നടത്തിവന്ന വർഷങ്ങളായുള്ള ചർച്ചകൾക്ക് ശേഷമാണ് എല്ലാ കക്ഷികളുടെയും സമ്മതത്തോടെ പുതിയ തീരുമാനം ക്യാബിനറ്റ് പാസാക്കിയത്.

ഇതോട് കൂടി ബെൽജിയത്തിന് ശേഷം കൊച്ചുകുട്ടികൾക്ക് ദയാവധം അനുവദിക്കുന്ന നിയമം പാസാക്കുന്ന രാജ്യമായി നെതർലൻഡ്സ്. 2014ലാണ് ബെൽജിയം ഈ നിയമം പാസാക്കുന്നത്. ലോകത്തിൽ ആദ്യമായി ദയാവധം നിയമവിധേയമാക്കിയ രാജ്യങ്ങളാണ് അയൽക്കാരായ നെതർലൻഡ്‌സും ബെൽജിയവും. 2002ലായിരുന്നു ഇരുരാജ്യങ്ങളും ചരിത്ര തീരുമാനവുമായി മുന്നോട്ട് വന്നത്. സർക്കാർ കണക്കുകൾ പ്രകാരം 2022-ൽ നെതർലൻഡ്‌സിൽ ൽ 8,700-ലധികം ആളുകളെയാണ് ദയാവധം ചെയ്തത്. ഇവരിൽ ഭൂരിഭാഗവും ചികിത്സിച്ച് ഭേദമാക്കാനാവാത്ത ക്യാൻസർ ബാധിതരായിരുന്നു.

logo
The Fourth
www.thefourthnews.in