ജോഷിമഠിന്റെ അവസ്ഥയിലേക്കോ ന്യൂയോർക്ക് നഗരം? ഭൂനിരപ്പില്‍നിന്ന് താഴുന്നെന്ന് പഠനം

ജോഷിമഠിന്റെ അവസ്ഥയിലേക്കോ ന്യൂയോർക്ക് നഗരം? ഭൂനിരപ്പില്‍നിന്ന് താഴുന്നെന്ന് പഠനം

ന്യൂയോർക്ക് നഗരത്തെ ഒരുദാഹരണമായി എടുത്തുകൊണ്ട് ലോകമെമ്പാടുമുള്ള തീരദേശ നഗരങ്ങൾ നേരിടാൻ പോകുന്ന പ്രതിസന്ധിയേയാണ് ഗവേഷക സംഘം വിലയിരുത്തുന്നത്
Updated on
2 min read

ന്യൂയോർക്ക് നഗരം ഭൂനിരപ്പില്‍നിന്ന് താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം, സമുദ്ര നിരപ്പിലുണ്ടാകുന്ന ഉയർച്ച, അംബരചുംബികളായ കെട്ടിടങ്ങളുടെ ഭാരം എന്നിവയാണ് നഗരം നേരിട്ട് കൊണ്ടിരിക്കുന്ന ഭീഷണികൾ. അഡ്വാൻസിങ് എർത്ത് ആൻഡ് സ്‌പേസ് സയൻസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ജോഷിമഠ് പട്ടണത്തിൽ സംഭവിച്ച സമാന സാഹചര്യമാണ് ന്യൂയോർക്ക് നഗരം നേരിടുന്നത്.

ഭൂഗർഭ വസ്തുക്കളുടെ തെന്നിമാറൽ കാരണം പ്രദേശം താഴ്ന്നുപോകുന്ന അവസ്ഥയാണ് നഗരം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ജോഷിമഠ് പട്ടണത്തിൽ സംഭവിച്ച സമാന സാഹചര്യമാണിത്. പ്രകൃതിയുടെ മാറ്റങ്ങളും മനുഷ്യനിർമിത കാരണങ്ങളും പഠനത്തില്‍ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം കൊടുങ്കാറ്റിന്റെ തീവ്രത, സമുദ്രനിരപ്പിലുണ്ടാകുന്ന ഉയർച്ച എന്നിവ മൂലവും ന്യൂയോർക്ക് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത എങ്ങനെയാണുണ്ടാകുന്നതെന്നും ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ന്യൂയോർക്ക് നഗരത്തെ ഒരുദാഹരണമായി എടുത്തുകൊണ്ട് ലോകമെമ്പാടുമുള്ള തീരദേശ നഗരങ്ങൾ നേരിടാൻ പോകുന്ന പ്രതിസന്ധിയേയാണ് ഗവേഷക സംഘം വിലയിരുത്തുന്നത്.

"ലോകമെമ്പാടുമുള്ള തീരദേശ നഗരങ്ങൾക്കൊരുദാഹരണമാണ് ന്യൂയോർക്ക്. വർധിച്ചു കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക അപകട ഭീഷണിയെ ലഘൂകരിക്കാനുള്ള ഒരു ആഗോള വെല്ലുവിളി കൂടിയാണിത്", റോഡ് ഐലൻഡ് സർവകലാശാലയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷകർ പറഞ്ഞു. എട്ട് ദശലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്ക് നഗരം പ്രതിവർഷം ഒന്ന് മുതൽ രണ്ട് മില്ലിമീറ്റർ വരെയാണ്താണുക്കൊണ്ടിരിക്കുന്നത്. ചില പ്രദേശങ്ങൾ വളരെ വേഗമാണ് താഴ്ന്നു കൊണ്ടിരിക്കുന്നത്. നഗരത്തിന്റെ ഉപരിതല ഭാഗം മഞ്ഞുപാളി പോലെയാണ്. കൂടാതെ ചെളി, മണൽ, കളിമണ്ണ്, തടാക നിക്ഷേപങ്ങൾ, മണ്ണ്, കല്ല് എന്നിവ കൂടി ചേർന്നതാണ്.

വടക്കേ അമേരിക്കയിലെ അറ്റ്ലാന്റിക് തീരത്ത് ആഗോള ശരാശരിയേക്കാൾ മൂന്നോ നാലോ ഇരട്ടി സമുദ്രനിരപ്പ് ഉയരുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. അതിനാൽ നഗരം നിലവിൽ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നഗരത്തിലെ ആകെ കെട്ടിടങ്ങളുടെ എണ്ണമെടുത്ത സംഘം, തീരപ്രദേശങ്ങൾ, നദി-തടാകതീരങ്ങൾ എന്നിവിടങ്ങളിൽ നിർമിക്കാൻ പോകുന്ന ബഹുനില കെട്ടിടങ്ങൾ ഭാവിയില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അതിനാൽ, പ്രതിസന്ധി നേരിടാനുള്ള തന്ത്രങ്ങൾ ആവശ്യമായി വരുമെന്നും അതിനുവേണ്ട അവബോധം വളർത്തുകയാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞു.

വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയ രണ്ട് ചുഴലിക്കാറ്റുകൾ നഗരം ഇതിനകം നേരിട്ടിട്ടുണ്ട്. 2012-ൽ സംഭവിച്ച സാൻഡി ചുഴലിക്കാറ്റിൽ കടൽജലം നഗരത്തിലേക്ക് കയറിയിരുന്നു. 2021-ലെ ഐഡ ചുഴലിക്കാറ്റ് മൂലമുള്ള കനത്ത മഴ ഡ്രെയിനേജ് സംവിധാനങ്ങളെയും തകർത്തു. നഗരവത്കരണം പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.

logo
The Fourth
www.thefourthnews.in