നിജ്ജാർ കൊലപാതകം: ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത് അമേരിക്ക; ഫൈവ് ഐസ് സഖ്യകക്ഷികളില്‍ നിന്ന് വിമർശനം

നിജ്ജാർ കൊലപാതകം: ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത് അമേരിക്ക; ഫൈവ് ഐസ് സഖ്യകക്ഷികളില്‍ നിന്ന് വിമർശനം

നിജ്ജാർ വധത്തില്‍ ഇന്ത്യയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന കാനഡയുടെ ആരോപണങ്ങളെ പൂർണമായി തള്ളുന്ന നിലപാടാണ് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്
Updated on
1 min read

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവും അന്വേഷണവുമെല്ലാം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ അക്ഷരാർത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആരോപണ-പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ചിരിക്കുകയാണ് അമേരിക്കയും ന്യൂസിലൻഡും. ഖലിസ്ഥാനി നേതാവ് നിജ്ജാറിന്റെ കൊലപാതകുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സഹകരിക്കാൻ ഇന്ത്യ തയാറാകുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ. നേരത്തെയും സമാന അഭിപ്രായം അമേരിക്ക രേഖപ്പെടുത്തിയിരുന്നു.

"കാനഡയും ഇന്ത്യയുമായുള്ള വിഷയത്തില്‍ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഉയർന്നിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവതരമാണ്, അത് ഗൗരവമായി തന്നെ കാണേണ്ട ഒന്നാണ്. ഇന്ത്യ കാനഡയുടെ അന്വേഷണവുമായി സഹരിക്കേണ്ടതുണ്ടെന്നാണ് പറയാനുള്ളത്. പക്ഷേ, ഇന്ത്യ അതിന് തയാറായിട്ടില്ല," മില്ലർ കൂട്ടിച്ചേർത്തു.

നിജ്ജാർ വധത്തില്‍ ഇന്ത്യയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന കാനഡയുടെ ആരോപണങ്ങളെ പൂർണമായി തള്ളുന്ന നിലപാടാണ് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡൊ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി ട്രൂഡോയ്ക്ക് ഇന്ത്യയുമായുള്ള അഭിപ്രായഭിന്നതകള്‍ ഏറെക്കാലമായി നിലനില്‍‌ക്കുന്നതാണ്. 2018ല്‍ ട്രൂഡൊ ഇന്ത്യ സന്ദർശിച്ചത് തന്നെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. വിഘടനവാദികളുമായി നേരിട്ട് ബന്ധമുള്ളവർ ട്രൂഡൊയുടെ മന്ത്രിസഭയില്‍ അംഗമാണ്. 2020ല്‍ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനായി ട്രൂഡൊ നടത്തിയ ശ്രമങ്ങള്‍ ഇതിനുതെളിവാണെന്നും വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നു.

നിജ്ജാർ കൊലപാതകം: ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത് അമേരിക്ക; ഫൈവ് ഐസ് സഖ്യകക്ഷികളില്‍ നിന്ന് വിമർശനം
ജമ്മു കശ്മീരില്‍ ഒമർ അബ്ദുള്ള സർക്കാരിന്റെ ഭാഗമാകാനില്ലെന്ന് കോണ്‍ഗ്രസ്; പുറത്തുനിന്ന് പിന്തുണ നല്‍കും?

ഇന്ത്യയ്ക്കെതിരായ ആരോപണങ്ങളില്‍ ന്യൂസിലൻഡും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയ്ക്ക് ശേഷം ഫൈവ് ഐസ് (Five Eyes) സഖ്യത്തില്‍ നിന്ന് അഭിപ്രായപ്രകടനം നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് ന്യൂസിലൻഡ്. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുകെ എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുള്ളത്. കാനഡ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ട വളരെ ആശങ്കപ്പെടുത്തുന്ന ഒന്നായിരിക്കുമെന്ന് ന്യൂസിലൻഡ് വിദേശകാര്യമന്ത്രി വിൻസ്റ്റണ്‍ പീറ്റേഴ്‌സ് പറഞ്ഞു. നിലവില്‍ പുരോഗമിക്കുന്ന അന്വേഷണത്തെക്കുറിച്ച് അഭിപ്രായം പറയാൻ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് പീറ്റേഴ്‌സ് പറയുന്നത്.

കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായിരുന്നു. ഇന്ത്യയിലെ കനേഡിയൻ പ്രതിനിധിയെ വിദേശകാര്യമാന്ത്രാലയം വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കാൻ ഇന്ത്യ തീരുമാനിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in