മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ; ന്യൂയോർക്കിൽ ഊഷ്മള സ്വീകരണം

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ; ന്യൂയോർക്കിൽ ഊഷ്മള സ്വീകരണം

പ്രധാനമന്ത്രിയായ ശേഷം ഇത് ആറാം തവണയാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്
Updated on
1 min read

മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി ന്യൂയോർക്കിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തിലും അദ്ദേഹം താമസിക്കുന്ന ഹോട്ടലിന്റെ മുന്നിലുമായി തടിച്ചു കൂടിയിരുന്നു. പ്രധാനമന്ത്രിയായ ശേഷം ഇത് ആറാം തവണയാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും പ്രമുഖ വ്യക്തികളുമായി മൂന്ന് ദിവസത്തെ സന്ദർശനത്തിൽ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. പ്രതിരോധ- വാണിജ്യ - വ്യവസായ - സാങ്കേതിക മേഖലകളിൽ സുപ്രധാന കരാറുകൾക്ക് സന്ദർശനം വഴിവച്ചു. ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര യോഗാ ദിനാചരണത്തിൽ മുഖ്യഅതിഥിയാകും. തുടർന്ന് പ്രമുഖ വ്യക്തികളുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. അന്നേദിവസം തന്നെ വാഷിങ്ടൺ ഡിസിയിലെത്തും. അവിടെ സ്വകാര്യചടങ്ങിൽ ജോ ബൈഡനൊപ്പം പങ്കെടുക്കും. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ബൈഡനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടക്കും. വൈറ്റ് ഹൗസിൽ നടക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കും. പ്രമുഖ കമ്പനികളുടെ തിരഞ്ഞെടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുമായി ജൂൺ 23ന് പ്രധാനമന്ത്രി ചർച്ച നടത്തും. അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമെപ്പം ഉച്ചഭക്ഷണത്തിലും പങ്കെടുക്കും.

റീഗൻ സെന്ററിൽ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി നേതാക്കളെയും മോദി അഭിസംബോധന ചെയ്യും. യുവസംരംഭകർ, വ്യവസായികൾ എന്നിവരുമായി കെന്നഡി സെന്ററിൽ കൂടിക്കാഴ്ച നടത്തും. യുഎസിൽനിന്ന് യാത്ര തിരിക്കുന്ന മോദി ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദെൽ ഫത്തേ അൽസിസിയുമായി കൂടിക്കാഴ്ച നടത്തും. മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണ് ഇത്.

വ്യാപാര -നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ടെലികോം, ബഹിരാകാശം, ഉത്പാദനം ഉൾപ്പെടെയുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിലുമായിരിക്കും ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ പ്രാധാന്യം നൽകുക. റഷ്യ-യുക്രെയ്ൻ യുദ്ധം, ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യം, ഭീകരവാദ ഭീഷണികൾ, ചൈന ബന്ധം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകുമെന്നാണ് പ്രതീക്ഷ. അതേസമയം പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ഇന്ത്യയുമായുള്ള പ്രതിരോധ മേഖലയിലെ സഹകരണത്തിന് വലിയ അവസരങ്ങൾ നൽകുന്നുവെന്ന് മുതിർന്ന പെന്റഗൺ ഉദ്യോഗസ്ഥൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in