സമ്മാനപ്പൊതി പൊട്ടിത്തെറിച്ച്  റഷ്യന്‍ സൈനിക ബ്ലോഗര്‍ കൊല്ലപ്പെട്ടു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

സമ്മാനപ്പൊതി പൊട്ടിത്തെറിച്ച് റഷ്യന്‍ സൈനിക ബ്ലോഗര്‍ കൊല്ലപ്പെട്ടു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

യുക്രെയ്നിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന പുടിന്റെ പ്രഖ്യാപനത്തെ ശക്തമായി പിന്തുണച്ചയാളാണ് വ്ളാദ്‌ലിയന്‍ ടറ്റാര്‍സ്കി
Updated on
1 min read

യുക്രെയ്ന്‍ - റഷ്യ യുദ്ധം തുടരുന്നതിനിടെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ സ്ഫോടനം. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കഫേയിലാണ് സ്ഫോടനമുണ്ടായത്. റഷ്യന്‍ സൈനിക ബ്ലോഗറും റിപ്പോര്‍ട്ടറുമായ വ്ളാദ്‌ലിയന്‍ ടറ്റാര്‍സ്കി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ടറ്റാര്‍സ്കിക്ക് ലഭിച്ച സമ്മാന പൊതിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം

ടറ്റാര്‍സ്കിക്ക് ലഭിച്ച സമ്മാന പൊതിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് ഇതുവരെയും സൂചനകള്‍ ലഭ്യമായിട്ടില്ല. 30ലേറെ പേര്‍ക്ക് സ്ഫോടനത്തില്‍ പരുക്കേറ്റു. അതീവ പ്രാധാന്യത്തോടെ അടിയന്തര അന്വേഷണത്തിന് റഷ്യന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.

മസ്കിം ഫോമിനെന്ന വ്ളാദ്‌ലിയന്‍ ടറ്റാര്‍സ്കി രാജ്യത്ത് ഏറെ സ്വാധീനമുള്ള ബ്ലോഗര്‍മാരിലൊരാളാണ്. ടെലഗ്രാമില്‍ 560,000 ഫോളോവേഴ്‌സുണ്ട് സൈനിക ബ്ലോഗര്‍ക്ക്. സൈന്യത്തിലും ഏറെ സ്വാധീനം ഇയാള്‍ക്കുണ്ട്.

' ഞങ്ങള്‍ എല്ലാവരെയും കീഴടക്കുമെന്നും, കൊലപ്പെടുത്തുമെന്നും, കൊള്ളയടിക്കുമെന്നും യുക്രെയ്ന്‍ അധിനിവേശത്തിന് മുന്‍പ് ടാറ്റര്‍സ്‌കി വ്യക്തമാക്കിയിരുന്നു

അധിനിവേശത്തിന് മുന്‍പായി റഷ്യയ്ക്ക് അവകാശപ്പെട്ട യുക്രെയ്നിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന പുടിന്റെ പ്രഖ്യാപനത്തെ ഏറ്റവും ശക്തമായി പിന്തുണച്ചയാളാണ് വ്ളാദ്‌ലിയന്‍ ടറ്റാര്‍സ്കി. ഗ്രാന്‍ഡ് ക്രെംലിന്‍ പാലസിലെ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ചുള്ള പോസ്റ്റുകളും ബ്ലോഗുകളുമായി ടറ്റാര്‍സ്കി രംഗത്തെത്തി. '' ഞങ്ങള്‍ എല്ലാവരെയും കീഴടക്കും, കൊലപ്പെടുത്തും, കൊള്ളയടിക്കും'' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സൈനികര്‍ക്കൊപ്പം ബ്ലോഗര്‍മാരെയും അണിനരത്തി റഷ്യ പ്രത്യേക ദൗത്യസംഘത്തെ പോലും നിയോഗിച്ചിരുന്നു.

യുദ്ധത്ത് തിരിച്ചടിയായതോടെ റഷ്യന്‍ സൈന്യത്തെ 'പരിശീലനം ലഭിക്കാത്ത വിഡ്ഢികള്‍' എന്ന് വിളിച്ചു

റഷ്യന്‍ നീക്കത്തിന് ശക്തമായ പിന്തുണ നല്‍കുമ്പോഴും, യുക്രെയ്ന്‍ പൂര്‍ണമായും പിടിച്ചെടുക്കാനാകാത്തതില്‍ വിയോജിപ്പുകളും അതൃപ്തിയും സൈനിക ബ്ലോഗര്‍ പങ്കുവച്ചിരുന്നു. റഷ്യന്‍ സൈന്യത്തെ 'പരിശീലനം ലഭിക്കാത്ത വിഡ്ഢികള്‍' എന്നുവരെ അദ്ദേഹം വിമര്‍ശിച്ചു.

നിരന്തരമായി റഷ്യന്‍ സൈനികരോടൊപ്പം യാത്ര ചെയ്തിരുന്ന ടറ്റാര്‍സ്കി, യുദ്ധ അനുകൂല ബ്ലോഗര്‍മാര്‍ക്കിടയിലെ ഉറച്ച ശബ്ദമായിരുന്നു. യുദ്ധമുഖത്തെ സൈനികരോടൊപ്പം യാത്ര ചെയ്ത് ഏറ്റുമുട്ടലുകളുടെ യഥാര്‍ഥ ചിത്രം ആളുകളിലേക്കെത്തുന്ന റിപ്പോര്‍ട്ടിങ് ആയിരുന്നു അദ്ദേഹത്തിന്റേത്. പലപ്പോഴും യുദ്ധരംഗത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റഷ്യന്‍ പ്രസിഡന്റിനെയടക്കം പരോക്ഷമായി വിമര്‍ശിക്കുന്ന ഘട്ടവുമുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in