ഡൊണാൾഡ് ട്രംപ്, മങ്കിപോക്സ് വൈറസിന്റെ പ്രതീകാത്മ ചിത്രം
ഡൊണാൾഡ് ട്രംപ്, മങ്കിപോക്സ് വൈറസിന്റെ പ്രതീകാത്മ ചിത്രം

മങ്കിപോക്‌സിന് 'ട്രംപ് 22' എന്ന് പേരിടണമെന്ന് ആവശ്യം; പരിഹാസങ്ങൾ പരിഗണിക്കില്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്ന് ട്രംപ് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു
Updated on
1 min read

വിവാദങ്ങളുടെ കളിത്തോഴനെന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിവാദങ്ങളാൽ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലവും. ഇതിനെല്ലാമുള്ള മറുപടിയെന്നോണം 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ അമേരിക്കൻ ജനത ട്രംപിന് പുറത്തേക്കുള്ള വഴികാട്ടുകയായിരുന്നു. ഇതിനു പിന്നാലെയാണ് മങ്കിപോക്സിന് ട്രംപ് 22 (TRUMP 22) എന്ന പേര് നൽകണമെന്ന ആവശ്യം ഇപ്പോൾ ഉയർന്നുവരുന്നത്.

കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന മങ്കിപോക്‌സിന്റെ പേര് മാറ്റാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നത്. ജനങ്ങളില്‍ നിന്ന് പേര് സ്വീകരിക്കുമെന്നും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാമെന്നും അറിയിച്ചു. ഇതുപ്രകാരം ലഭിച്ച പേരുകളിലൊന്നായിരുന്നു ട്രംപ് 22.

കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്ന് ട്രംപ് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് അന്ന് കാരണമായത്. ഇതിന് മറുപടിയെന്നോണമാണ് ഈ പേര് നിര്‍ദേശിക്കപ്പെട്ടതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാല്‍ TRUMP 22 ന്റെ മുഴുവന്‍ പേര് Toxic Rash of Unrecognised Mysterious Provenance of 2022 എന്നാണെന്നാണ് പേര് നിര്‍ദേശിച്ചയാളുടെ വിശദീകരണം. എന്നാല്‍ ആരെയും പരിഹസിക്കുന്ന തരത്തിലുള്ള പേരുകൾ സ്വീകരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മങ്കിപോക്‌സ് എന്ന പേരിൻ്റെ പേരില്‍ പല രാജ്യങ്ങളിലും കുരങ്ങുകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പേര് മാറ്റം എന്ന തീരുമാനത്തിലേക്ക് ലോകാരോഗ്യ സംഘടന എത്തിയത്. രോഗത്തിൻ്റെ പേര് വലിയ തെറ്റിദ്ധാരണങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ടെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

ഏതെങ്കിലും രാജ്യത്തിനോ പ്രദേശത്തിനോ മൃഗത്തിനോ കളങ്കം ഉണ്ടാകാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണെന്നായിരുന്നു ലോകാരോഗ്യ സംഘടന വക്താവ് ഫഡലെ ചൈബ് വ്യക്തമാക്കിയത്. അക്കാദമിക് വിദഗ്ധര്‍, ഡോക്ടര്‍മാര്‍, മറ്റ് കമ്മ്യൂണിറ്റി ആക്ടിവിസ്റ്റുകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ നിന്നായി നിരവധി പേരുകളാണ് ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സാമുവല്‍ മിറിയല്ലോ എന്നയാള്‍ നിര്‍ദേശിച്ച 'എംപോക്‌സ്' എന്ന പേരാണ് ഇതുവരെ ലഭിച്ച പേരുകളില്‍ കൂടുതല്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പുരുഷ ആരോഗ്യ സംഘടനയായ റെസോയുടെ ഡയറക്ടറാണ് സാമുവല്‍ മിറിയല്ലോ. ഈ പേര് കാനഡയിലെ മോണ്‍ട്രിയലില്‍ ഇതിനോടകം തന്നെ ഉപയോഗത്തിലുണ്ട്.

logo
The Fourth
www.thefourthnews.in