സെർജി സുറോവികിൻ  റഷ്യൻ സ്റ്റേറ്റ് ടിവിയിൽ  സംസാരിക്കുന്നു
സെർജി സുറോവികിൻ റഷ്യൻ സ്റ്റേറ്റ് ടിവിയിൽ സംസാരിക്കുന്നു Google

ഖെഴ്സണില്‍ അപകടകരമായ സാഹചര്യമെന്ന് സമ്മതിച്ച് റഷ്യ; യുക്രെയ്ന്‍ ഷെല്ലാക്രമണം രൂക്ഷമാക്കിയെന്ന് റഷ്യന്‍ സൈനിക മേധാവി

ഖെഴ്സണില്‍ കുടിവെള്ള വിതരണം പോലും തടസപ്പെട്ടതായി റഷ്യ. വൈദ്യുത സംവിധാനങ്ങളും തകരാറിലായി.
Updated on
1 min read

റഷ്യൻ അധിനിവേശ നഗരമായ ഖെഴ്സണിൽ യുക്രെയ്ന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്നതായി റഷ്യൻ സൈനിക കമാൻഡർ ജനറല്‍ സെർജി സുറോവികിൻ. യുക്രെയ്ന്റെ രൂക്ഷമായ ഷെല്ലാക്രമണത്തെ തുടര്‍ന്ന് സാഹചര്യം മോശമായതോടെ, സാധാരണക്കാരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നത് തുടരുകയാണെന്ന് സെർജി സുറോവികിൻ പറഞ്ഞു. ഈ മാസം ആദ്യം സൈനിക മേധാവിയായി ചുമതലയേറ്റ ശേഷം നല്‍കിയ ആദ്യ അഭിമുഖത്തിലാണ് ഖെഴ്സണിലെ സാഹചര്യത്തെ കുറിച്ച് സെര്‍ജി സുറോവികിന്‍ സംസാരിച്ചത്. മേഖലയിലെ സാധാരണക്കാരും റഷ്യന്‍ സൈനികരും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

യുക്രെയ്ന്‍ റോക്കറ്റുകളുടെ ആക്രമണത്തിൽ ഖെഴ്സണിലെ അന്റോണ്‍സ്കി പാലം പാതി തകര്‍ന്ന സ്ഥിതിയിലാണെന്ന് റഷ്യന്‍ സൈനിക മേധാവി പറയുന്നു. ഗതാഗത സംവിധാനം തകര്‍ന്നു കിടക്കുന്നതിനാല്‍ മേഖലയില്‍ ഭക്ഷണം, വെള്ളം വിതരണം പോലും പ്രതിസന്ധിയിലാണ്. ഖോവ്ക ജലവൈദ്യുത അണക്കെട്ട് തകര്‍ന്നതോടെ വൈദ്യുതി വിതരണ സംവിധാനങ്ങളും തകരാറിലായെന്ന് റഷ്യ വിശദീകരിക്കുന്നു.

സെർജി സുറോവികിൻ  റഷ്യൻ സ്റ്റേറ്റ് ടിവിയിൽ  സംസാരിക്കുന്നു
ഖെഴ്സണ്‍ യുക്രെയ്നിലെ യുദ്ധമുഖമാകുമോ എന്ന് ആശങ്ക; ജനങ്ങളെ ഒഴിപ്പിക്കാന്‍ റഷ്യന്‍ ഇടപെടല്‍

യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം റഷ്യ ആദ്യം കീഴടക്കിയ പ്രധാന നഗരമാണ് ഖെഴ്സൺ. ഫെബ്രുവരിയിലാണ് ഖെഴ്സൺ റഷ്യ പിടിച്ചെടുത്തത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി യുക്രെയ്ൻ സൈന്യം നടത്തുന്ന പ്രത്യാക്രമണങ്ങളിൽ റഷ്യയിൽ നിന്ന് അനേകം പ്രദേശങ്ങൾ മോചിപ്പിച്ചിരുന്നു. യുക്രെയ്ന്‍ പ്രത്യാക്രമണം ഖെഴ്സണിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് റഷ്യന്‍ സൈനിക കമാന്‍ഡര്‍ യുക്രെയ്നെതിരെ രംഗത്തെത്തിയിരിക്കുന്നത്. യുക്രെയ്ന്‍ ആക്രമണം ശക്തമാക്കുമെന്ന് ഖെഴ്സണ്‍ നിവാസികള്‍ക്ക് റഷ്യ മുന്നറിയിപ്പ് നല്‍കി.

ഡൊണെറ്റ്‌സ്‌ക്, സപോറീഷ്യ, ലുഹാന്‍സ്‌ക് എന്നിവയ്‌ക്കൊപ്പം റഷ്യ ഹിതപരിശോധനയിലൂടെ കൂട്ടിച്ചേര്‍ത്ത മേഖലയാണ് ഖെഴ്‌സണ്‍. യുക്രെയ്ന്‍ സൈന്യം ഖെഴ്‌സണില്‍ പ്രതിരോധം കടുപ്പിക്കുന്നതിന് മുന്‍പ് റഷ്യന്‍ പിന്തുണയോടെ ആളുകളെ ഒഴിപ്പിക്കുമെന്ന് റഷ്യന്‍ അനുകൂല പ്രാദേശിക ഭരണകൂടം പറയുന്നു. എന്നാല്‍ ക്രിസ്മസിന് മുന്‍പായി ഖെഴ്‌സണില്‍ അധികാരം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് യുക്രെയ്ന്‍ കണക്കുകൂട്ടുന്നത്. ഖെഴ്‌സണിലെ 2400 ചതുരശ്ര കിലോമീറ്റര്‍ തിരിച്ചുപിടിച്ചതായും യുക്രെയ്ന്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം, കീവിൽ റഷ്യയുടെ കനത്ത മിസൈൽ , ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനങ്ങളെ ലക്ഷ്യം വെച്ചാണ് റഷ്യ പ്രധാനമായും ആക്രമണങ്ങൾ നടത്തുന്നത് . കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ രാജ്യത്തെ 30% പവർ സ്റ്റേഷനുകളും റഷ്യ നശിപ്പിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.

logo
The Fourth
www.thefourthnews.in