റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം
റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം Google

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി റഷ്യ ; മേല്‍നോട്ടം നല്‍കി പുടിന്‍

യുക്രൈൻ 'ഡേര്‍ട്ടി ബോംബ്' പ്രയോഗിക്കുമെന്ന ആരോപണം റഷ്യ ഉന്നയിച്ചതിന് പിന്നാലെയാണ് പരീക്ഷണം
Updated on
1 min read

ആണവ അഭ്യാസത്തിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി റഷ്യ. യുക്രെയ്ൻ 'ഡേര്‍ട്ടി ബോംബ്' പ്രയോഗിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് റഷ്യയുടെ പരീക്ഷണം. നാറ്റോ അംഗരാഷ്ട്രങ്ങളിലെ പ്രതിരോധമന്ത്രിമാരുമായി യുക്രെയ്ന്‍ ഡേര്‍ട്ടി ബോംബ്' പ്രയോഗിക്കാനുള്ള സാധ്യതയെപ്പറ്റി റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗ് ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. വാർഷിക അഭ്യാസങ്ങളുടെ ഭാഗമായാണ് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും പരീക്ഷിച്ചതെന്നാണ് റഷ്യയുടെ വിശദീകരണം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ മേൽനോട്ടത്തിലാണ് മിസൈൽ പരീക്ഷണം നടന്നതെന്നും റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

ആര്‍ട്ടിക്കിലെ ബേരന്റ്സ് കടലില്‍, അന്തര്‍വാഹിനിയില്‍നിന്ന് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങളും റഷ്യൻ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടു. വാർഷിക പരീശലന പരിപാടികളുടെ ഭാഗമായി ആണവായുധങ്ങളുടെ പരിശീലനമുള്‍പ്പടെ നടത്തുമെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. പുടിന്റെ നേതൃത്വത്തിൽ കര, കടല്‍, വ്യോമ സേനകളുടെ പരിശീലന പരിപാടികളാണ് നടന്നത്.

യുക്രെയ്ൻ 'ഡേര്‍ട്ടി ബോംബ്' പ്രയോഗിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതായി റഷ്യ ആഗോള തലത്തിൽ ഉന്നയിച്ചിരുന്നു. 'ഡേർട്ടി ബോംബ്' ഉപയോഗിച്ച് ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയാണ് യുക്രെയ്ൻ എന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കിയിരുന്നു.

എന്നാൽ റഷ്യയുടെ അവകാശവാദങ്ങളെ യുക്രെയ്‌നും മറ്റ് പാശ്ചാത്യ രാജ്യങ്ങളും തള്ളിക്കളഞ്ഞു. യുദ്ധത്തിലെ സ്വന്തം പദ്ധതികളെയും തിരിച്ചടികളെയും മറയ്ക്കാൻ റഷ്യ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും യുക്രെയ്ൻ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in