പ്രതികാര നടപടിയുമായി റഷ്യ:  സപ്പോറിഷ്യയിലെ ജനവാസ മേഖലയില്‍ മിസൈൽ ആക്രമണം: 17 പേർ കൊല്ലപ്പെട്ടു

പ്രതികാര നടപടിയുമായി റഷ്യ: സപ്പോറിഷ്യയിലെ ജനവാസ മേഖലയില്‍ മിസൈൽ ആക്രമണം: 17 പേർ കൊല്ലപ്പെട്ടു

മരണങ്ങൾക്ക് പുറമേ, ഒമ്പത് നില കെട്ടിടം ഭാഗികമായി തകരുകയും ആറ് കുട്ടികളടക്കം 49 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്
Updated on
1 min read

അധിനിവേശ ക്രിമിയയുമായി റഷ്യയെ ബന്ധിപ്പിക്കുന്ന കെർച്ച് പാലം തകർന്നതിന് പിന്നാലെ യുക്രെയ്ൻ നഗരമായ സപ്പോറിഷ്യയിൽ റഷ്യന്‍ മിസൈൽ ആക്രമണം. റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി നടന്ന ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. അർദ്ധരാത്രിയിൽ ജനവാസ കേന്ദ്രങ്ങളില്‍ പാർക്കുന്ന പ്രദേശങ്ങൾക്ക് നേരെ നടന്ന ആക്രമണം ദയാരഹിത നടപടിയാണെന്ന് യുക്രെയ്ൻ പ്രസിഡ്ന്റ് വോളോഡമിർ സെലെൻസ്കി പ്രതികരിച്ചു.

ആക്രമണത്തെ 'ഹീനമായ പ്രവൃത്തി' എന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലൻസ്കി വിശേഷിപ്പിച്ചത്

മരണങ്ങൾക്ക് പുറമേ, ഒമ്പത് നില കെട്ടിടം ഭാഗികമായി തകരുകയും ആറ് കുട്ടികളടക്കം 49 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി ഒലെക്സാൻഡർ സ്റ്റാരുഖ്‌ ടെലെഗ്രാമിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയായാണ്, ഇതുവരെ എട്ട് പേരെ രക്ഷപെടുത്തിയതായും അദ്ദേഹം അറിയിച്ചു.

ആക്രമണത്തെ 'ഹീനമായ പ്രവൃത്തി' എന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലൻസ്കി വിശേഷിപ്പിച്ചത്. സപോറിഷ്യയിലെ ആളുകൾക്ക് നേരെ നടന്നത് ക്രൂരമായ പ്രവൃത്തിയാണ്. ഉത്തരവ് നല്കയവർ മുതൽ നടപ്പാക്കിയവർ വരെ ജനങ്ങൾക്കും നിയമത്തിനും മുന്നിൽ ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഹിതപരിശോധന നടത്തി റഷ്യയോട് കൂട്ടിച്ചേർത്ത നാല് യുക്രെയ്ൻ പ്രവിശ്യകളിൽ ഒന്നാണ് സപോറിഷ്യ. എന്നാല്‍ ഈ പ്രദേശം ഇപ്പോഴും തര്‍ക്കമേഖലയായി തുടരുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ അധിനിവേശം ആരംഭിച്ച കാലം മുതൽ റഷ്യ ഈ പ്രദേശത്ത് കടുത്ത രീതിയിലുള്ള ആക്രമണങ്ങൾ നടത്തുന്നുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയം സ്ഥിതി ചെയ്യുന്ന ഇവിടം റഷ്യൻ സൈന്യം സൈനിക താവളമായി ഉപയോഗിക്കുകയായിരുന്നു. ചെർണോബിൽ മാതൃകയിലുള്ള ഒരു ആണവ ദുരന്തം സംഭവിച്ചേക്കാമെന്ന ആശങ്ക യുദ്ധമാരംഭിച്ച കാലം മുതൽ നിലനിന്നിരുന്നു.

റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലമായ കെർച്ച് ട്രക്കിൽ നിന്നുണ്ടായ സ്‌ഫോടനത്തെ തുടർന്ന് തകർന്നിരുന്നു. അധിനിവേശ യുക്രെയ്നിലേക്ക് റഷ്യ ആയുധങ്ങൾ എത്തിക്കുന്ന ഒരു പ്രധാന മാർഗമായിരുന്നു കെർച്ച്. ആക്രമണത്തിൽ മേൽകൈ നഷ്ടപെട്ട നിൽക്കുന്ന റഷ്യയെ സംബന്ധിച്ചിടത്തോളം പാലം തകർന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയായിരുന്നു.

logo
The Fourth
www.thefourthnews.in