ട്രാൻസ്ജെൻഡർ, ജെന്‍ഡര്‍ ഫ്ളൂയിഡ് വിഷയം കൈകാര്യം ചെയ്യുന്നതിൽ ന്യൂയോർക്ക് ടൈംസിന് വിമർശനം; പ്രതിഷേധവുമായി ട്രാൻസ് സമൂഹം

ട്രാൻസ്ജെൻഡർ, ജെന്‍ഡര്‍ ഫ്ളൂയിഡ് വിഷയം കൈകാര്യം ചെയ്യുന്നതിൽ ന്യൂയോർക്ക് ടൈംസിന് വിമർശനം; പ്രതിഷേധവുമായി ട്രാൻസ് സമൂഹം

ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന വെല്ലുവിളികൾ, മുൻവിധികൾ, മറ്റ് പ്രശ്‌നങ്ങൾ എന്നിവയിൽ സ്വതന്ത്രമായ റിപ്പോർട്ടിങ്ങാണ് നടത്തുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ്
Updated on
1 min read

പ്രമുഖ അമേരിക്കൻ മാധ്യമ സ്ഥാപനമായ ന്യൂയോർക്ക് ടൈംസിൻ്റെ ട്രാൻസ്ജെന്‍ഡര്‍, ജെന്‍ഡര്‍ ഫ്ളൂയിഡ് നയങ്ങൾക്കെതിരെ തുറന്ന കത്തെഴുതി വരിക്കാർ. ട്രാൻസ്‌ജെൻഡർ, നോൺ ബൈനറി വിഭാഗങ്ങളുടെ വിഷയങ്ങൾ ന്യൂയോർക്ക് ടൈംസ് കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് കൊണ്ടാണ് വായനക്കാരും വരിക്കാരും ഉൾപ്പെടെയുള്ള 30,000 പേർ ഒപ്പിട്ട കത്ത് സ്ഥാപനത്തിന് നൽകിയത്.

ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന വെല്ലുവിളികൾ, മുൻവിധികൾ, മറ്റ് പ്രശ്‌നങ്ങൾ എന്നിവയിൽ സ്വതന്ത്രമായ റിപ്പോർട്ടിങ്ങാണ് നടത്തുന്നത്

ന്യൂയോര്‍ക്ക് ടൈംസ്

സമീപമാസങ്ങളിൽ, ട്രാൻസ് യുവതയ്ക്കിടയിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും നിരവധി ഒപ്പീനിയൻ വാർത്തകളും ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. ട്രാൻസ് കുട്ടികൾക്കുള്ള മെഡിക്കൽ പരിചരണത്തെ കുറിച്ച് ചർച്ച ചെയ്യുന്ന റിപ്പോർട്ടും പ്രസിദ്ധീകരിച്ചിരുന്നു.സ്ഥാപനത്തെയും നിർദിഷ്ട റിപ്പോർട്ടർമാരെയും കത്തിൽ വിമർശിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ടൈംസിലെ ധാരാളം റിപ്പോർട്ടർമാർ ട്രാൻസ് വിഷയങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന കാര്യവും കത്തിൽ പരാമർശിക്കുന്നു.

ലിംഗ വൈവിധ്യത്തെ ഒരു പുതിയ പ്രതിഭാസമെന്ന് പരാമർശിച്ച ടൈംസിൻ്റെ ലേഖനങ്ങളും ട്രാൻസ്‌ജെൻഡർ വിരുദ്ധ നിയമനിർമാണത്തെ പിന്തുണയ്ക്കുന്ന റിപ്പോർട്ടിങ്ങും തുറന്ന കത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്വവർഗാനുരാഗികളുടെ അവകാശങ്ങളും എയ്ഡ്‌സും സംബന്ധിച്ച ആദ്യകാല കവറേജിലെ തെറ്റുകള്‍ ഇപ്പോഴും സ്ഥാപനം ആവര്‍ത്തിക്കുകയാണെന്നാണ് ആരോപണം.

"ഒരു വാർത്താമാധ്യമ സ്ഥാപനം എന്ന നിലയിൽ, ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന വെല്ലുവിളികൾ, മുൻവിധികൾ, മറ്റ് പ്രശ്‌നങ്ങൾ എന്നിവയിൽ സ്വതന്ത്രമായ റിപ്പോർട്ടിങ്ങാണ് നടത്തുന്നത്." - പ്രതിഷേധം ശക്തമായതോടെ ടൈംസിൻ്റെ എക്‌സ്‌റ്റേണൽ കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടർ ചാർലി സ്റ്റാഡ്‌ലാൻഡർ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ അറിയിച്ചു.

സമാന വിമർശനവുമായി 'ദി ഗേ & ലെസ്ബിയൻ അലയൻസ് എഗയിന്‍സ്റ്റ് ഡെഫെമേഷൻ (ഗ്ലാഡ്)' എന്ന സംഘടനയും ടൈംസിന് കത്തയച്ചിരുന്നു. 'നിരുത്തരവാദിത്വപരവും പക്ഷം ചേർന്നുള്ളതുമാണ്' സ്ഥാപനത്തിൻ്റെ റിപ്പോർട്ടിങ് എന്നാണ് വിമര്‍ശനം. എന്നാൽ തങ്ങളുടെ റിപ്പോർട്ടിംഗ് സൂക്ഷ്മവും നീതിയുക്തവുമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് മറുപടി പറഞ്ഞു. ഗ്ലാഡിൻ്റെ ദൗത്യവും ടൈംസിൻ്റെ പത്രപ്രവർത്തന ദൗത്യവും വ്യത്യസ്തമാണെന്നും വിശദീകരിച്ചു.

ഗ്ലാഡ്, ഹ്യൂമൻ റൈറ്റ്സ് ക്യാംപയിന്‍, മറ്റ് അഭിഭാഷക ഗ്രൂപ്പുകൾ എന്നിവ നൽകിയ രണ്ടാമത്തെ കത്തിൽ 100-ലധികം സംഘടനകളും നിരവധി വ്യക്തികളും ഒപ്പുവച്ചിരുന്നു. ടൈംസ് "പക്ഷപാതപരമായ ട്രാൻസ് വിരുദ്ധ സ്റ്റോറികൾ അച്ചടിക്കുന്നത് നിർത്തുക", ഓരോ രണ്ട് മാസത്തിലും ട്രാൻസ് കമ്മ്യൂണിറ്റി നേതാക്കളുമായി ചർച്ചകൾ നടത്തുക, കുറഞ്ഞത് നാല് ട്രാൻസ് ആളുകൾക്കെങ്കിലും തൊഴിൽ നൽകുക എന്നീ ആവശ്യങ്ങളും കത്തിൽ മുന്നോട്ട് വയ്ക്കുന്നു.

logo
The Fourth
www.thefourthnews.in