'ഏഷ്യയും ആഫ്രിക്കയും കൊടുംക്രിമിനലുകളുടെ വിളനിലങ്ങള്‍'; വിവാദ പ്രസ്താവനയുമായി ഡോണള്‍ഡ് ട്രംപ്

'ഏഷ്യയും ആഫ്രിക്കയും കൊടുംക്രിമിനലുകളുടെ വിളനിലങ്ങള്‍'; വിവാദ പ്രസ്താവനയുമായി ഡോണള്‍ഡ് ട്രംപ്

കമലാ ഹാരിസ് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ അമേരിക്കയില്‍ നടക്കുന്ന അവസാന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പായി ഇതു മാറുമെന്നും ട്രംപ് പറഞ്ഞു
Updated on
1 min read

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ വിവാദ വംശീയ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. താന്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കുടിയേറ്റ നിയമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഏഷ്യ-ആഫ്രിക്ക വംശജരെ അടച്ചാക്ഷേപിക്കുന്ന വിവാദ പ്രസ്താവന നടത്തിയത്.

ഏഷ്യയും ആഫ്രിക്കയും ഏറ്റവും മോശം ആള്‍ക്കാരുടെയും കൊടുംക്രിമിനലുകളുടെയും വിളനിലമാണെന്നും അവിടെ നിന്ന് അവര്‍ അമേരിക്കയിലേക്ക് കൂട്ടത്തോടെ കുടിയേറുകയാണെന്നും അവരുടെ മുന്നില്‍ അമേരിക്കന്‍ പൗരന്മാരായ ക്രിമിനലുകള്‍ എത്രയോ മാന്യന്മാരാണെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഡെമോക്രാറ്റുകള്‍ ഇവരുടെ കുടിയേറ്റത്തിന് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കമലാ ഹാരിസ് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ അമേരിക്കയില്‍ നടക്കുന്ന അവസാന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പായി ഇതു മാറുമെന്നും ട്രംപ് പറഞ്ഞു.

''ലോകത്തെ ഏറ്റവും മോശം ആള്‍ക്കാരും ക്രിമിനലുകളുമുള്ള സ്ഥലങ്ങളാണ് ആഫ്രിക്കയും ഏഷ്യയും. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത് അവിടെ ജയിലിലും മറ്റും കിടന്ന ക്രിമിനലുകള്‍ അമേരിക്കന്‍ മണ്ണിലേക്ക് കൂട്ടത്തോടെ കുടിയേറുകയാണ്. തീവ്രവാദം അടവച്ചു വിരിയിക്കുന്ന രീതിയിലാണ് അമേരിക്കയില്‍ ഇപ്പോഴുള്ള കുടിയേറ്റ നിയമങ്ങള്‍. ഇതു രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ ആപത്കരമാണ്''- ട്രംപ് പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിന്നു കുടിയേറി വന്ന 22 പേരുടെ വ്യാജ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഈ പരാമര്‍ശത്തെ ന്യായീകരിച്ചത്. ആ 22 പേരും കൊലക്കുറ്റമുള്‍പ്പടെയുള്ളഐ ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തു കോംഗോയിലെ ജയിലില്‍ കഴിഞ്ഞവരാണെന്നും അവര്‍ ഇപ്പോള്‍ അമേരിക്കന്‍ ജനതയ്ക്കു ഭീഷണിയായി കുടിയേറിയിട്ടുണ്ടെന്നും യുഎസ് പൗരന്മാരുടെ സമാധാനത്തിന് ഭീഷണിയാണ് അവരെന്നും കൊളറാഡോയില്‍ നടന്ന പ്രചാരണ യോഗത്തില്‍ ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇതാദ്യമായല്ല വ്യാജ വിവരങ്ങള്‍ പങ്കുവച്ച് ട്രംപ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. നേരത്തെ പ്രചാരണത്തിന്റെ ആദ്യ നാളുകളില്‍ അന്നത്തെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും നിലവിലെ അമേരിക്കണ്‍ പ്രസിഡന്റുമായ ജോ ബൈഡനുമായുള്ള സംവാദത്തിനിടെയും ട്രംപ് സമാന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in