മസ്കിനെ വെട്ടിലാക്കി വോട്ട്  : ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയണമെന്ന് സർവേ ഫലം

മസ്കിനെ വെട്ടിലാക്കി വോട്ട് : ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയണമെന്ന് സർവേ ഫലം

17,502,391 പേരാണ് വോട്ടെടുപ്പിൽ പങ്കാളികളായത്
Updated on
1 min read

ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നടത്തിയ വോട്ടെടുപ്പിനെ തുടര്‍ന്ന് വെട്ടിലായി ട്വിറ്റർ സിഇഒ ഇലോൺ മസ്ക്. ട്വിറ്ററിൽ മസ്ക് തന്നെ നടത്തിയ അഭിപ്രായ വോട്ടെടുപ്പാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. 57.5 ശതമാനമാളുകളാണ് മസ്ക് സ്ഥാനം ഒഴിയുന്നതിനെ അനുകൂലിച്ചത്. 42.7 ശതമാനം പേർ മസ്ക് തുടരണമെന്നും അഭിപ്രായപ്പെട്ടു. ആകെ 17,502,391 പേരാണ് വോട്ടെടുപ്പിൽ പങ്കാളിയായത്.

അഭിപ്രായ വോട്ടെടുപ്പ് ഫലം എന്തായാലും താന്‍ അംഗീകരിക്കുമെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. തീരുമാനങ്ങളെടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ട്വിറ്റര്‍ ഉപയോക്താക്കളോട് നിര്‍ദേശിച്ചിരുന്നു. സര്‍വേ ഫലം വന്നതോടെ മസ്കിന്റെ തുടര്‍ നടപടി എന്താകുമെന്ന ആകാംക്ഷയിലാണ് ട്വിറ്റര്‍ ലോകം.

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് അഭിപ്രായ വോട്ടെടുപ്പ് സംബന്ധിച്ച് മസ്ക് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ സമയം വൈകിട്ട് 4.30 വരെയായിരുന്നു വോട്ടെടുപ്പ് സമയം. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ പ്രമോട്ട് ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നമെന്ന വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക് , ഇൻസ്റ്റാഗ്രാം തുടങ്ങിയ സൈറ്റുകളിലേക്ക് നയിക്കുന്ന ലിങ്കുകൾ അടങ്ങുന്ന അക്കൗണ്ടുകളും നീക്കം ചെയ്യുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. പ്രധാന നയമാറ്റങ്ങൾ വരുമ്പോൾ വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു..

ഒക്ടോബറിൽ ട്വിറ്റർ സിഇഒ ആയി മസ്ക് ചുമതലയേറ്റത് മുതൽ വിവാദങ്ങളും പിന്തുടരുകയാണ്. വൻതോതിൽ പിരിച്ചുവിടലുകൾ ഉൾപ്പടെയുള്ള ട്വിറ്ററിന്റെ സമീപകാല നയമാറ്റങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഏറ്റവും ഒടുവിലായി സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയതോടെ അക്കൗണ്ടുകൾ തിരിച്ചെടുക്കുകയായിരുന്നു.

സര്‍വേ ഫലം തിരിച്ചടിയായെങ്കിലും മസ്ക് ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുമോയെന്നതിൽ വ്യക്തതയില്ല. ട്വിറ്ററിന്റെ സിഇഒ ആയി അധികകാലം തുടരാൻ തനിക്ക് താത്പര്യമില്ലെന്ന് മസ്‌ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു . പകരം മറ്റൊരാളെ കണ്ടെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അടുത്ത തലവനെ കണ്ടെത്തിയിട്ടുണ്ടാകാമെന്ന ഒരു ഉപയോക്താവിന്റെ ട്വീറ്റിന് മറുപടിയായി, തനിക്ക് പിൻഗാമി ഉണ്ടാകില്ലെന്നും മസ്ക് കുറിച്ചു.

logo
The Fourth
www.thefourthnews.in