'നമ്മള്‍ ഓഗസ്റ്റില്‍ കണ്ടുമുട്ടും';
ഗബ്രിയേല്‍ ഗാർഷ്യ 
മാര്‍ക്വേസിന്റെ നോവല്‍ വരുന്നു

'നമ്മള്‍ ഓഗസ്റ്റില്‍ കണ്ടുമുട്ടും'; ഗബ്രിയേല്‍ ഗാർഷ്യ മാര്‍ക്വേസിന്റെ നോവല്‍ വരുന്നു

2024ലാണ് നോവല്‍ പ്രസിദ്ധീകരിക്കുക
Updated on
1 min read

ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്റെ അപ്രകാശിത നോവൽ See Each Other In August' ('നമ്മൾ ഓഗസ്റ്റിൽ കണ്ടുമുട്ടും') അടുത്ത വർഷം പുറത്തിറങ്ങും. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്. മാര്‍ക്വേസിന്റെ മരണത്തിന് ശേഷം ഒന്‍പത് വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറങ്ങുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 2014ലാണ് മാര്‍ക്വേസ് അന്തരിച്ചത്. പ്രധാനമായും അഞ്ച് ഭാഗങ്ങളുള്ള പുസ്തകത്തിന് 150 പേജുകളുണ്ടെന്നാണ് പ്രഥമിക നിഗമനം.

ലോകമെമ്പാടും നിരവധി ആരാധകരുള്ള മാര്‍ക്വേസിന്റെ പുസ്തകം പ്രസിദ്ധീകരിക്കാതെ പോകുന്നത് ശരിയല്ലെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു

പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മാര്‍ക്വേസിന്റെ മരണ ശേഷം പുസ്തകം പ്രസിദ്ധീകരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. തുടര്‍ന്ന് കുടുംബം നിലപാട് മാറ്റുകയായിരുന്നു. ലോകമെമ്പാടും നിരവധി ആരാധകരുള്ള മാര്‍ക്വേസിന്റെ പുസ്തകം പ്രസിദ്ധീകരിക്കാതെ പോകുന്നത് ശരിയല്ലെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകത്തിനായുള്ള കാത്തിരിപ്പിലാണ് വായനക്കാര്‍.

ഏറെ നിരൂപക പ്രശംസ നേടിയ കൃതി പ്രസിദ്ധീകരിക്കാതെ പോവുകയാണെങ്കില്‍ അത് വായനാ ലോകത്തിന് തീരാ നഷ്ടമായിരിക്കുമെന്ന് മാര്‍ക്വേസിന്റെ മക്കളായ റോഡ്രിഗോയും ഗോണ്‍സാലോ ഗാർഷ്യ ബാര്‍ച്ചയും വ്യക്തമാക്കിയിരുന്നു. മാര്‍ക്വേസിന്റെ മാസറ്റര്‍പീസ് എന്ന് വേണമെങ്കില്‍ കൃതിയെ വിശേഷിപ്പിക്കാനാവും. ഒരു മനുഷ്യന്റെ ജീവിത സാഹചര്യങ്ങളും, അനുഭവങ്ങളും, സാഹസികതകളുമെല്ലാം കൃതിയുടെ പ്രമേയമാണ്.

കൊളംബിയൻ നോവലിസ്റ്റും പത്രപ്രവർത്തകനുമായ മാർക്വേസിന്റെ കൃതികൾ പല ഭാഷകളിൽ വിവർത്തനം ചെയ്ത് ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തപ്പെടുകയായിരുന്നു.സ്പാനിഷ് ഭാഷയിൽ രചിച്ച കൃതികളില്‍ ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികള്‍ മാര്‍ക്വേസിന്റെതാണ്. കൊളംബിയയുടെ സൗന്ദര്യവും, ചരിത്രവും മിത്തുമെല്ലാം മനോഹരമായി കോർത്തിണക്കി മാജിക്കൽ റിയലിസത്തിലൂന്നിയുള്ള രചനാ ശൈലിയിലൂടെ മാർക്വേസ് വായനക്കാരുടെ ഹൃദയങ്ങൾ കീഴടക്കി.

മലയാളി ഏറ്റവും കൂടുതൽ വായിച്ച വിവർത്തന കൃതികളും മാർക്വേസിന്റേത് തന്നെ.ഏകാന്തതയുടെ നൂറു വർഷങ്ങളും കോളറാക്കാലത്തെ പ്രണയവുമൊന്നും വായിക്കാത്ത ഒരു മലയാളി പുസ്തകാസ്വാദകൻ പോലുമുണ്ടാകില്ല.അത്രയ്ക്കുണ്ട് മാർക്വേസും മലയാളവുമായുള്ള ബന്ധം.ഏതായാലും മാർക്വേസ് മരിച്ച് 9 വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന കൃതി വായിക്കാൻ വീർപ്പടക്കി കാത്തിരിക്കുകയാണ് പുസ്തക പ്രേമികൾ.

logo
The Fourth
www.thefourthnews.in