അന്റോണിയോ ഗുട്ടറസ്
അന്റോണിയോ ഗുട്ടറസ്

ഗുട്ടറസിന് റഷ്യൻ പക്ഷപാതിത്വമെന്ന് സംശയം; യുഎന്‍ സെക്രട്ടറി ജനറലിനേയും അമേരിക്ക നിരീക്ഷിച്ചു

അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിൽ നിന്ന് ചോർന്ന രേഖകളിൽ നിന്നാണ് ഗുട്ടറസിനെ നിരീക്ഷിച്ചിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചത്.
Updated on
2 min read

അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസികൾ ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെയും നീരീക്ഷിച്ചിരുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിൽ നിന്ന് ചോർന്ന രേഖകളിൽ നിന്നാണ് ഗുട്ടറസിനെ നിരീക്ഷിച്ചിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചത്. അദ്ദേഹം യുക്രെയ്ൻ അധിനിവേശത്തിന് ശേഷവും റഷ്യയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചാരപ്രവൃത്തിയെന്നും രേഖകൾ വ്യക്തമാക്കുന്നു.

ഗുട്ടറസിന്റെ സ്വകാര്യ ഫോൺ കോളുകൾ ചോർത്തി

ഗുട്ടറസിന്റെ സ്വകാര്യ ഫോൺ കോളുകൾ ചോർത്തിയതിന് തെളിവുകളും രേഖകളിൽ നിന്ന് ലഭിച്ചു. യു എൻ മേധാവിയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയുമായി കരിങ്കടലിലൂടെയുള്ള ധാന്യക്കരാറിനെ കുറിച്ച് നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങൾ ചോർന്ന രേഖയിലുണ്ട്. കൂടാതെ റഷ്യൻ താത്പര്യങ്ങൾ സംരക്ഷിക്കാൻ യുഎൻ മേധാവി ആഗ്രഹിച്ചിരുന്നതായും രേഖയിൽ പറയുന്നു. "ഉപരോധമുള്ള റഷ്യൻ സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ പ്രവർത്തിച്ചിട്ടാണെങ്കിൽ പോലും കയറ്റുമതി ചെയ്യാനുള്ള റഷ്യയുടെ കരുത്ത് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഗുട്ടറസ് ഊന്നൽ നൽകി," ചോർന്ന യുഎസ് രേഖയിൽ പറയുന്നു. യുക്രെയ്നിലെ റഷ്യയുടെ പ്രവർത്തനങ്ങൾക്ക് അവരെ ഉത്തരവാദിയാക്കാനുള്ള വിശാലമായ ശ്രമങ്ങളെ ഗുട്ടറസ് തുരങ്കം വയ്ക്കുകയായിരുന്നുവെന്നും രേഖയിൽ ആരോപണമുണ്ട്.

യുക്രെയ്നിലെ യുദ്ധവുമായി ബന്ധപ്പെട്ട അതീവ തന്ത്രപ്രധാന വിവരങ്ങളും തങ്ങളുടെ സഖ്യകക്ഷികളിൽ ചാരവൃത്തി നടത്തിയതിന്റെയും വിവരങ്ങൾ അടങ്ങിയതാണ് ചോർന്ന രേഖകൾ.

അതേസമയം, യുക്രെയ്ൻ യുദ്ധം ആഗോള തലത്തിലുണ്ടാക്കിയ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്ന് യുഎന്നിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇതുവരെയും ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ഐക്യരാഷ്ട്ര സഭ നടത്തിയിട്ടില്ല. ഭക്ഷണത്തിന്റെ വില കുറയ്ക്കുന്നതിനും വളം ഏറ്റവും ആവശ്യമുള്ള രാജ്യങ്ങൾക്ക് ലഭ്യമാക്കുന്നതിനും കഴിയുന്നത് ചെയ്യുക എന്നത് മാത്രമായിരുന്നു ചിന്തയെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.

പെന്‍റഗൺ
പെന്‍റഗൺ

കൂടാതെ ഗുട്ടറസും അദ്ദേഹത്തെ ഡെപ്യൂട്ടിയായ അമിന മുഹമ്മദും തമ്മിൽ ഫെബ്രുവരിയിൽ നടത്തിയ സംഭാഷണത്തെ പറ്റിയും രേഖയിലുണ്ട്. യുക്രെയ്നിലെ യുദ്ധത്തിന്റെ ഫലമായി യൂറോപ്യൻ രാജ്യങ്ങളോട് കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും ഉത്പാദിപ്പിക്കാൻ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൺ ഡെർ ലെയ്ൻ ആഹ്വാനം ചെയ്തതിൽ ഗുട്ടെറസ് നിരാശ പ്രകടിപ്പിച്ചുവെന്നും രേഖയിൽ പറയുന്നു.

ഐക്യരാഷ്ട്ര സഭയെ നിരീക്ഷിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ അമേരിക്കയും ഉൾപ്പെടുന്നുവെന്നത് പുതിയ വാർത്തയല്ലെങ്കിലും ഗുട്ടറാസിനെതിരായ ഗുട്ടറസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുന്നതാണ് ആരോപണങ്ങൾ. ഈ വിവരങ്ങളടങ്ങിയ രേഖകൾ പുറത്തുവിട്ടത് ആരാണെന്നുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല. എന്നാൽ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്ന് അമേരിക്കയുടെ ദേശ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. രേഖയിലുള്ള വിവരങ്ങളെല്ലാം വാസ്തവമാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും കിർബി പറഞ്ഞു.

ഡിസ്കോഡ് എന്ന സാമൂഹ്യ മാധ്യമത്തിലൂടെ രേഖകൾ ചോർത്തിയത് 20കളിലൂടെ കടന്നുപോകുന്ന സൈനിക താവളത്തിൽ ജോലി ചെയ്തിരുന്ന ഒരാളാണ് എന്നാണ് നിലവിലെ ഊഹം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുകയാണെന്ന് ഡിസ്കോഡ് അധികൃതരും അറിയിച്ചു. യുക്രെയ്നിലെ യുദ്ധവുമായി ബന്ധപ്പെട്ട അതീവ തന്ത്രപ്രധാന വിവരങ്ങളും തങ്ങളുടെ സഖ്യകക്ഷികളിൽ ചാരവൃത്തി നടത്തിയതിന്റെയും വിവരങ്ങൾ അടങ്ങിയതാണ് ചോർന്ന രേഖകൾ.

logo
The Fourth
www.thefourthnews.in