ഇസ്രയേല്‍ വധിച്ച ഹിസ്ബുള്ള കമാൻഡർ; ആരാണ് ഇബ്രാഹിം അഖീല്‍?

ഇസ്രയേല്‍ വധിച്ച ഹിസ്ബുള്ള കമാൻഡർ; ആരാണ് ഇബ്രാഹിം അഖീല്‍?

അമേരിക്ക തലയ്ക്ക് ഏഴ് മില്യണ്‍ യുഎസ് ഡോളർ (58.5 കോടി രൂപ) വിലയിട്ടിരിക്കുന്ന നേതാവാണ് അഖീല്‍
Updated on
1 min read

ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടല്‍ യുദ്ധത്തിന്റെ പടിവാതില്‍‌ക്കെ എത്തിനില്‍ക്കെയാണ് വെള്ളിയാഴ്ച ഹിസ്‍ബുള്ളയുടെ റദ്‌വാൻ ഫോഴ്‌സിലെ മുതിർന്ന കമാൻഡറായ ഇബ്രാഹിം അഖീല്‍ കൊല്ലപ്പെടുന്നത്. ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലായിരുന്നു അഖീലിന്റെ മരണം. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഭവം ഹിസ്ബുള്ള സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അഖീലിനെ വധിക്കാനുള്ള ഇസ്രയേല്‍ നീക്കത്തില്‍ 14 പേർ കൊല്ലപ്പെടുകയും 66 പേർക്ക് ഗുരുതരമായ പരുക്കുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ആരാണ് ഇബ്രാഹിം അഖീല്‍?

അമേരിക്ക തലയ്ക്ക് ഏഴ് മില്യണ്‍ യുഎസ് ഡോളർ (58.5 കോടി രൂപ) വിലയിട്ടിരിക്കുന്ന നേതാവാണ് അഖീല്‍. കൊല്ലപ്പെടുന്ന സമയത്ത് ഹിസ്‍ബുള്ളയും ഒരു പലസ്തീൻ സംഘവുമായി അഖീല്‍ കൂടിക്കാഴ്ചയിലായിരുന്നെന്ന റിപ്പോർട്ടുകളുമുണ്ട്. പേജർ, വാക്കി ടോക്കി ആക്രമണങ്ങള്‍ക്ക് ശേഷം ഹിസ്ബുള്ളയ്ക്കുണ്ടായ മറ്റൊരു തിരിച്ചടിയായാണ് അഖീലിന്റെ കൊലപാതകത്തെ വിശേഷിപ്പിക്കുന്നത്. പേജർ, വാക്കി ടോക്കി ആക്രമണത്തില്‍ ഇതുവരെ 37 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

ഇസ്രയേല്‍ വധിച്ച ഹിസ്ബുള്ള കമാൻഡർ; ആരാണ് ഇബ്രാഹിം അഖീല്‍?
റഷ്യൻ ചാരന്മാർ വിവരങ്ങൾ ചോർത്തിയേക്കുമെന്ന് ആശങ്ക; സർക്കാർ-സൈനിക ഉദ്യോഗസ്ഥർക്കിടയിൽ ടെലഗ്രാം നിരോധിച്ച് യുക്രെയ്ൻ

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇസ്രയേല്‍ ലക്ഷ്യമിടുന്ന രണ്ടാമത്തെ ഹിസ്ബുള്ള കമാൻഡറാണ് അഖീല്‍. കഴിഞ്ഞ ജൂലൈയിലാണ് ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാൻഡറായ ഫുആദ് ഷുക്‌റെ ഇസ്രയേല്‍ വധിച്ചത്.

1980കളിലാണ് അഖീല്‍ ഹിസ്ബുള്ളയുടെ ഭാഗമാകുന്നത്. ഇസ്രയേല്‍ സൈന്യത്തിന്റെ റിപ്പോർട്ടുകള്‍ പ്രകാരം ലെബനന് പുറത്തുള്ള ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് അഖീല്‍. മറ്റ് ഹിസ്ബുള്ള നേതാക്കളെ പോലെ തന്നെ ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയോ പ്രസ്താവനകള്‍ പുറത്തിറക്കുകയോ ചെയ്തിട്ടുള്ള കമാൻഡറല്ല അഖീല്‍.

അമേരിക്കൻ ഉദ്യോഗസ്ഥർ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ടഹ്‌സിൻ എന്ന പേരിലും അഖീല്‍ അറിയപ്പെടുന്നുണ്ട്. 1983ല്‍ ബെയ്‌റൂട്ടിലെ യുഎസ് എംബസിയിലും പിന്നീട് യുഎസ് മറൈൻ കോർപ്‌സ് ക്യാമ്പിലുമായി നടന്ന ആക്രമണത്തിനും പിന്നില്‍ അഖീലാണെന്നാണ് അമേരിക്കയുടെ ആരോപണം. രണ്ട് ആക്രമണങ്ങളിലുമായി 304 പേരാണ് കൊല്ലപ്പെട്ടത്.

അഖീല്‍ മുതിർന്ന അംഗമായിരുന്ന ഹിസ്ബുള്ളയുടെ സെല്ലായ ഇസ്ലാമിക്ക് ജിഹാസ് ഓർഗനൈസേഷനായിരുന്നു ആക്രമണങ്ങള്‍ക്ക് പിന്നില്‍. ഇസ്രയേലിനെതിരായ ഹിസ്‍ബുള്ളയുടെ ആക്രമണങ്ങളുടെ മുൻനിരയിലുള്ള സേനയാൻ റദ്‌വാൻ.

logo
The Fourth
www.thefourthnews.in