മങ്കി പോക്‌സ്
മങ്കി പോക്‌സ്

മങ്കിപോക്സിന്റെ പേര് മാറ്റി ലോകാരോഗ്യ സംഘടന, ഇനി എംപോക്സ്

വിവേചനത്തിനും വംശീതകയ്ക്കും കാരണമാകുന്നു എന്നതാനാലാണ് പേരില്‍ മാറ്റം വരുത്തുന്നത്
Updated on
1 min read

കോവിഡ് മഹാമാരിക്ക് പിന്നാലെ ആഗോള തലത്തില്‍ ചര്‍ച്ചയായ രോഗബാധയാണ് മങ്കി പോക്‌സ് അഥവാ കുരങ്ങ് വസൂരി. എന്നാല്‍ മങ്കിപോക്സ് എന്ന രോഗം ഇനിമുതല്‍ എംപോക്സ് എന്ന് അറിയപ്പെടും. ലോകാരോഗ്യ സംഘടനയാണ് മങ്കിപോക്സ് എന്ന പേരില്‍ മാറ്റം വരുത്തിയത്. മങ്കിപോക്സ് എന്ന വിശേഷണം വൈറസ് ബാധയെ കുറിച്ച് തെറ്റായ ബോധം സൃഷ്ടിക്കുന്നതും വിവേചനത്തിനും വംശീതകയ്ക്കും കാരണമാകുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വളര്‍ത്ത് കുരങ്ങുകളില്‍ രോഗത്തിന് കാരണമാകുന്ന വൈറസ് കണ്ടെത്തി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രോഗ ബാധയ്ക്ക് മങ്കിപോക്സ് എന്ന പേര് ലോകാരോഗ്യ സംഘടന നല്‍കിയത്. എന്നാല്‍ കുരങ്ങുകളില്‍ നിന്ന് തന്നെയാണോ രോഗത്തിന്‍റെ ഉത്ഭവം എന്നത് ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മറ്റ് പല മൃഗങ്ങളിലും രോഗം കണ്ടെത്തിയിരുന്നു. 2015-ല്‍ ലോകാരോഗ്യ സംഘടന രോഗങ്ങള്‍ക്ക് പേരിടുന്നതിനായുള്ള നിയമനടപടി ക്രമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പാണ് മങ്കി പോക്സ് എന്ന പേര് സ്വീകരിച്ചത്.

എന്നാല്‍ മങ്കിപോക്സ് എന്ന പേര് വിവേചനത്തിനും തെറ്റിദ്ധരിപ്പിക്കുന്നതിനും കാരണമാകുന്നു എന്ന വാദം വിവിധ രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നിരവധി കൂടിയാലോചനകളുടേയും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസുമായുള്ള ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍ പുതിയ പേര് കണ്ടെത്തിയത്. എന്നാല്‍ മങ്കിപോക്സ് എന്ന പദം ഐസിഡി (രോഗങ്ങളുടെ അന്താരാഷ്ട്ര വര്‍ഗ്ഗീകരണം) യില്‍ തിരയാന്‍ കഴിയുന്ന വിധത്തില്‍ തുടരും.

സ്‌മോള്‍ പോക്‌സ് അഥവാ വസൂരിയുടെ രോഗാണുവിനെപ്പോലെ തന്നെ പോക്‌സ് വൈറസ് കുടുംബത്തില്‍പെട്ട ഓര്‍ത്തോ പോക്‌സ് വൈറസാണ് മങ്കി പോക്‌സ് രോഗത്തിന് കാരണക്കാര്‍. മങ്കി പോക്‌സിന് രോഗലക്ഷണങ്ങളിലും വസൂരിയോട് സാമ്യമേറെയാണ്. അടുത്തിടെ ആഗോളതലത്തില്‍ പതിറായിരത്തിലധികം പേരില്‍ സ്ഥിരീകരിച്ച മങ്കി പോക്‌സിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in