നവംബർ 15ഓടെ ലോകജനസംഖ്യ 800 കോടിയാകും; ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തും
Hindustan Times

നവംബർ 15ഓടെ ലോകജനസംഖ്യ 800 കോടിയാകും; ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തും

2030ൽ ലോകജനസംഖ്യ 850 കോടിയിലെത്തും. 2050ൽ 970 കോടിയാകും. 2100ഓടെ 1120 കോടിയാകുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു
Updated on
2 min read

നവംബർ 15 ഓടെ ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ജനസംഖ്യാ റിപ്പോർട്ട്. 2030ഓടെ ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും ജൂലൈയിൽ പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. 2030ൽ ലോകജനസംഖ്യ 850 കോടിയിലെത്തും. 2050ൽ 970 കോടിയാകും. 2100ഓടെ 1120 കോടിയാകുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. 2080വരെ ജനസംഖ്യാ വർധനവ് ഉണ്ടാകുമെന്നാണ് യുഎൻ റിപ്പോർട്ട്.

2050ൽ ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായി അമേരിക്ക തുടരും

ലോക ജനസംഖ്യാ ദിനമായ ജൂലൈ 11ന് ഐക്യരാഷ്ട്ര സംഘടനയുടെ ജനസംഖ്യാ പ്രോസ്പെക്ടസിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 2050ൽ ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായി അമേരിക്ക തുടരും. 2022ൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള 10 രാജ്യങ്ങളിൽ ഇടംപിടിച്ച റഷ്യയ്ക്കും മെക്സിക്കോയ്ക്കും 2050ൽ ഒമ്പതാം സ്ഥാനവും 10-ാം സ്ഥാനവും നഷ്ടമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2050 വരെയുള്ള ജനസംഖ്യയിൽ പകുതിയിലധികം വർധനവ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ട് രാജ്യങ്ങളിൽ കേന്ദ്രീകരിച്ചായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 26 ആഫ്രിക്കൻ രാജ്യങ്ങളിലേയും ജനസംഖ്യാ നിരക്ക് ഇരട്ടിയായി വർധിക്കുകയാണെന്നാണ് കണക്കുകൾ. 1950 ന് ശേഷം ആദ്യമായി ആഗോള ജനസംഖ്യാ വളർച്ച 2020ൽ ഒരു ശതമാനത്തിൽ താഴെയായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജനസംഖ്യാ വർധനവും സുസ്ഥിര വികസനവും തമ്മിലുള്ള ബന്ധം സങ്കീർണമാണെന്ന് യുഎൻ സാമ്പത്തിക സാമൂഹിക കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ജനറൽ ലിയു സെൻമിൻ പറഞ്ഞു. ദ്രുതഗതിയിലുള്ള ജനസംഖ്യാ വർധന ദാരിദ്ര്യ നിർമ്മാർജ്ജനം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയ്ക്കെതിരായ പോരാട്ടം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വളർച്ച എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തിഗത ശുചിത്വം, ആരോഗ്യരംഗത്തെ മെച്ചപ്പെട്ട സേവനം എന്നിവ കാരണം മനുഷ്യന്റെ ആയുസ്സ് ക്രമാതീതമായി വർദ്ധിക്കുന്നതാണ് ഈ അഭൂതപൂർവമായ വളർച്ചയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വൈദ്യശാസ്ത്ര രംഗത്തെ ഫലപ്രദമായ ഇടപെടലിന്റെ ഭാഗമായി ജനങ്ങളുടെ ആയുർദൈർഘ്യം വർധിച്ചുവെന്നും മാതൃ-ശിശുമരണ നിരക്ക് കുറഞ്ഞുവെന്നും വിദഗ്ധർ വിലയിരുത്തുന്നു. 2022 ൽ 65 വയസും അതിനുമുകളിലും പ്രായമുള്ളവർ ആഗോള ജനസംഖ്യയുടെ 10 ശതമാനമായിരുന്നു. എന്നാൽ 2050ൽ അത് 16 ശതമാനമായി ഉയരും. ജനനനരിക്കിനൊപ്പം ആയുർദൈർഘ്യത്തിന്റെ വർധനവും മൊത്തത്തിലുള്ള സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

logo
The Fourth
www.thefourthnews.in